സാങ്കേതികവിദ്യയും ജ്ഞാനനിര്‍മിതിയും

കടപ്പാട് : മാത്സ് ബ്ലോഗ്‌ 
സാങ്കേതികവിദ്യയെ കരിക്കുലം വിനിമയത്തില്‍ സര്‍ഗ്ഗാത്മകമായി ഉള്‍ച്ചേര്‍ക്കുക പൂര്‍വ്വമാതൃകകള്‍ അധികമില്ലാത്ത അതീവശ്രമകരമായ ഒരു ജോലിയാണ്.സാങ്കേതികവിദ്യയുടെ സാമൂഹികമൂല്യം ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു.സാങ്കേതികരംഗത്തെ ഏത് ഉപലബ്ധിയും അതിന്റ പിറവിയുടെ സവിശേഷമായ ഉദ്ദേശ്യം മറികടക്കുന്നത് മനുഷ്യര്‍ അതിനെ വ്യതിരിക്തമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ്.വ്യത്യസ്തമായ ഒരു ഭൂമികയില്‍, മണ്ഡലത്തില്‍ അത് ഉപയോഗപ്പെടുത്തൊന്‍ മനുഷ്യര്‍ക്ക് കഴിയുന്നതാകട്ടെ സാങ്കേതികവിദ്യയുടെ സാമൂഹികത തിരിച്ചറിയുന്നതുകൊണ്ടാണ്. ക്ലാസ്​മുറിക്കകത്തും പുറത്തും ജ്ഞാനനിര്‍മിതിയില്‍ സാങ്കേതികവിദ്യയെ ഒരു ഫെസിലിറ്റേറ്റര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നതും ഈ സവിശേഷതകൊണ്ടു തന്നെ.

എക്സ്-റേ കണ്ടുപിടിച്ച റോണ്‍ജണ്‍ വൈദ്യശാസ്ത്രശാഖയുമായി ബന്ധമുള്ള ഒരാളല്ലെന്നും വൈദ്യശാസ്ത്രസംബന്ധമായ ഒരു പരീക്ഷണത്തിനിടയിലല്ല നവീനമായ ഈ കിരണങ്ങള്‍ തിരിച്ചറിഞ്ഞതെന്നും നാം കുട്ടികളോട് പറയേണ്ടിവരുന്നത് അത് ആ മണ്ഡലത്തിലാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാലാണ്.ശാസ്ത്രപരീക്ഷണങ്ങളുടെ
ഭാഗമായി യാദൃച്ഛികമായാണ് അന്ന് ഈ അജ്ഞാതകിരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നത് ചരിത്രം.രോഗനിര്‍ണ്ണയനത്തിന് സഹായകമായ രീതിയില്‍ ശരീരാന്തര്‍ഭാഗങ്ങളെ സൂക്ഷമായി നിരീക്ഷിക്കാന്‍ ഭിഷഗ്വരന്‍മാര്‍ ഇതുപയോഗപ്പെടുത്തുകയാണ് ഉണ്ടായത്.സാങ്കേതിക ഉപകരണങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും സോഫ്റ്റ്​വെയറുകളും പിറവിയെ അതിലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തപ്പെടുന്നത് നാം കാണുന്നു.






 ഫേസ്ബുക്കിന്റെ രചന നടത്തിയ മാര്‍ക്ക് സുക്കര്‍ബര്‍ഗും സ്ടിര്‍ മോസ്കൊവിത്സും ക്രിസ് ഹ്യുസും ടിറ്റ്വറിന്റെ നിര്‍മാതാവായ ഇവാന്‍ വില്യംസും ഒരിക്കലും കരുതിക്കാണില്ല, ഭാവിയില്‍ ഈജിപ്തിലും ടുണീഷ്യയിലും അറബ് രാജ്യങ്ങളിലും വീശിയടിച്ച ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായ ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ വേദിയാകുമെന്ന്. ഒരു സമൂഹം, ഒരു ജനത സാങ്കേതികവിദ്യയെ നൈസര്‍ഗികമായി ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി ഇതിനെ തീര്‍ച്ചയായും കാണാവുന്നതാണ്.സോഷ്യല്‍ നെറ്റ്​വര്‍ക്കിങ് സൈറ്റുകളെ അതിന്റെ വിനിമയസാധ്യതകളെ തിരിച്ചറിഞ്ഞ് ആക്ടിവിസ്റ്റുകള്‍ സക്രിയമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

ഔദ്യാഗികവിദ്യാഭ്യാസ രംഗത്ത് ഈ രീതിയിലുള്ള ഉപയോഗപ്പെടുത്തലുകള്‍ ഉപകരണങ്ങളുടെ മണ്ഡലത്തില്‍ മാത്രമായി പരിമിതപ്പെട്ടുപോകുന്നതായാണ് കണ്ടുവരുന്നത്.സാങ്കേതിക ഉപകരണങ്ങളുടെ സഹായം പുതിയ ജ്ഞാനനിര്‍മിതിയിലേക്ക് നയിക്കണമെന്നില്ല.എന്നാല്‍ സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗം അതിനുള്ള പരിസരം സൃഷ്ടിക്കും.പുതിയ ജഞാനോത്പാദനത്തിലേക്ക് ഇത്തരം പഠന പരിസരങ്ങളെ നയിക്കണമെങ്കില്‍ ഫെസിലിറ്റേറ്ററുടെ ഇടപെടലുകള്‍ ഉണ്ടാവണം.





സാങ്കേതികവിദ്യ ടീച്ചറെ പകരംവെക്കാനിടയാക്കും എന്ന ആശങ്കകള്‍ പങ്കുവെയ്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഇത് ഊന്നിപ്പറയേണ്ടതുണ്ടെന്ന് തോന്നുന്നു.ഐ.ടി.അധിഷ്ഠിത പഠനത്തില്‍ ടീച്ചര്‍ നിഷ്ക്രിയമായ ഒരു ഒത്താശക്കാരനായിക്കൂട.ജ്ഞാനോത്പാദനത്തിലേക്ക് നയിക്കുന്ന ചിന്താപ്രക്രിയകളിലേക്ക് പഠിതാക്കളെ നയിക്കുന്ന ഫിലോസഫറാകണം.സാങ്കേതികവിദ്യ ഇത്തരം അവസ്ഥയിലേക്ക് നയിക്കാനുതകുന്നില്ലെങ്കില്‍ യാന്ത്രികമാകും.ഇത്തരം യാന്ത്രികതകളില്‍ നിന്ന് മുക്തമായ ക്ലാസുമുറികള്‍ അത്യപൂര്‍വം എന്ന് സ്വയംവിമര്‍ശനപരമായി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

സാങ്കേതികവിദ്യയെ പഠനപ്രവര്‍ത്തനങ്ങളില്‍ ഒരു ഉപകരണം എന്ന രീതിയില്‍ കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഉപകരണനിര്‍മിതി മനുഷ്യന്റെ സത്വത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാണെന്ന കാര്യം മറന്നുകൂടാ.ഉപകരണം ഉണ്ടാക്കുന്ന ജീവി എന്ന മനുഷ്യന്റെ പദവിയെ/സവിശേഷതയെ മാര്‍‍ക്സ് അതീവപ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു.ഉപകരണം/സാങ്കേതികവിദ്യ തീര്‍ച്ചയായും സാമൂഹിക നിര്‍മിതി(Social Construct) ആണ്.ഒരു സാങ്കേതികഉപകരണത്തിന്റെ പ്രയോഗം നവീനമായ കണ്ടെത്തലിലേക്ക് നയിക്കുന്നതിന്റേയും അതുവഴി നിലവിലുള്ള പ്രപഞ്ചബോധത്തെ വികസിതമാക്കുന്നതിന്റെയും ചരിത്രം കൂടിയാണ് ശാസ്ത്രത്തിന്റേത്.ഇന്‍ഡക്ഷന്‍ കോയിലിന്റെ കണ്ടുപിടിത്തവും പ്രയോഗവും ആറ്റത്തിന്റെ അവിഭാജ്യത എന്ന ധാരണയെ ചരിത്രത്തിന്റെ ഭാഗമാക്കിയത് ദൃഷ്ടാന്തം. വിവരവിനിമയ സാങ്കതികവിദ്യയുടെ ഉപയോഗം പുതിയ ജ്ഞാനനിര്‍മിതിയെ ലക്ഷ്യം വെക്കുന്ന ഇടപെടലുകള്‍ ആയിത്തിരുമെന്ന് പ്രത്യാശിക്കാം.

Comments